മലപ്പുറം: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ (39) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നത് മറ്റൊരു ടാപ്പിങ് തൊഴിലാളി സമദാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സമദും ഗഫൂറും തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടുവ ആക്രമിക്കാൻ എത്തുകയായിരുന്നു. ഇതിനിടെയിൽ ഗഫൂറിനെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടു പോകുകയായിരുന്നു. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് സംഭവം.
സംഭവം പുറം ലോകം അറിഞ്ഞതോടെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വാഹനങ്ങൾക്ക് എത്താൻ കഴിയാത്ത സ്ഥലമായതിനാൽ നടന്നാണ് വനപാലകരും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയത്. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഇതിനു മുൻപും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്ന് പലതവണ പരാതി അറിയിച്ചിട്ടും കടുവയെ പിടികൂടാൻ നടപടി ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
