വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍. ഓഫീസില്‍ നിന്നും ഇറങ്ങിയ ബെയ്‌ലിന്‍ വീട്ടിലെത്തിയിട്ടില്ല. ഇയാള്‍ എവിടേക്കാണ് പോയതെന്ന് അറിയില്ലെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ബെയ്‌ലിന്‍ ദാസിനായി വഞ്ചിയൂര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം. പരാതിക്കാരിയായ അഭിഭാഷകയുടെ കവിളിൽ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല.. പ്രതിയിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് എഫ്ഐആറിൽ നിന്ന് വ്യക്തമാകുന്നത്…
