കൊല്ലം കരുനാഗപ്പള്ളി സന്തോഷ് കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. പങ്കജിന്‍റെ ക്വട്ടേഷൻ പ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കേസിലെ ഒന്നാം പ്രതി അലുവ അതുൽ അടക്കം രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പങ്കജ് കൂടി പിടിയിലായതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം ആറായി. കുറ്റകൃത്യത്തിൽ പങ്കെടുത്ത അഞ്ചുപേരും, അക്രമികൾക്ക് വാഹനം ഏർപ്പെടുത്തിക്കൊടുത്ത ഒരാളുമാണ് പിടിയിലായത്.

മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും, സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഇതേ കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം ആണെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ക്വട്ടേഷൻ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താൻ കാരണം. കരുനാഗപ്പള്ളി,ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ വർഷങ്ങളയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.