കൊല്ലപ്പെട്ട ഫെബിന്‍
കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിൽ സ്വദേശി ഫെബിൻ ജോർജ്(21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. ഫെബിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വെള്ള വാഗണർ കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറയുന്നു. സംഭവത്തിനു പിന്നാലെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
