ഹൈസ്കൂൾ വിദ്യാർത്ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി
കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 6 സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇൻഫോപാർക്ക് സി ഐ ജെ എസ് സജീവ് കുമാറിന്റെ നിർദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.
അതേസമയം ക്ലാസ് മുറിയിൽ വിദ്യാർഥിനികൾ എറിഞ്ഞുകളിച്ചപ്പോൾ ദേഹത്ത് വീണതാണെന്നാണ് കുട്ടി ആദ്യം നൽകിയ മൊഴിയെന്നും അതുകൊണ്ടാണ് കേസ് എടുക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടാതെ എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നതിനാലാണ് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാതിരുന്നത്. കുട്ടിക്ക് വേറേ പരാതിയുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ഈ മാസം ആദ്യമാണ് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായക്കുരണപ്പൊടി എറിഞ്ഞത്. തുടർന്നിങ്ങോട്ട് അണുബാധമൂലം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. നായ്ക്കുരണപ്പൊടി വ്യാപിച്ച് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളെ വരെ ബാധിച്ചു. തുടര്‍ന്ന് മൂത്രമൊഴിക്കാൻപോലുമാകാത്ത വിധം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഈ സംഭവം വിദ്യാർത്ഥിനിയിലുണ്ടാക്കിയത്. ഇതിനുപുറമേ സ്കൂളിലെ പ്രശ്നങ്ങൾ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു
സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. പ്രധാന അധ്യാപിക ജിഷ, ക്ലാസ് ടീച്ചർ ശ്രീകാന്ത് എന്നിവർക്കെതിയാണ് കേസ്. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ BNS 118 (1), 3(5) വകുപ്പുകളനുസരിച്ച് ചുമത്തിയിരിക്കുന്നത്.
