ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും

കൊച്ചി: സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് സിനിമാ സംഘടനകള്‍. സംഘടനകള്‍ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ യോഗത്തില്‍ ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നല്‍കിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു. ചേംമ്പർ യോഗം മാർച്ച്‌ 5ന് ചേരും.

അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കുകയാണ്. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചതിന് പിന്നാലെയാണിത്. പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചിരുന്നു. സിനിമാ സമരത്തിന്‍റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉണ്ടായ സാഹചര്യം ആന്‍റണി പെരുമ്പാവൂര്‍ ബി ആര്‍ ജേക്കബിനോട് വിശദീകരിച്ചിരുന്നു.

എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമർശം ആണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്‍റെ പോസ്റ്റ് എന്നും ആന്‍റണി പറഞ്ഞിരുന്നു. മാര്‍ച്ച്‌ മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബര്‍ പ്രസിഡന്‍റ് പറഞ്ഞിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്‍റെ പോസ്റ്റ് എന്നും ആന്‍റണി പറഞ്ഞിരുന്നു. അതേസമയം ഒരാഴ്ചക്കകം എല്ലാം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. വിഷയം സർക്കാരുമായി ചർച്ച ചെയ്യാന്‍ എല്ലാ സംഘടനകളും ഒരുമിച്ച്‌ സമീപിക്കും.