മരണപ്പെട്ട സജി ഇടത്ത്, ഭർത്താവ് സോണി വലത്

ആലപ്പുഴ: ചെര്‍ത്തലയിലെ സജിയുടെ മരണം കാരണം തലയ്ക്ക് പുറകിലേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്. സജിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് മകള്‍ പൊലിസില്‍ പരാതി നല്‍കിയിതിനെത്തുടര്‍ന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതി മരിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല.

ചേര്‍ത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനകത്ത് കോണിപ്പടിയില്‍ കാല്‍ വഴുതി വീണ് പരുക്കേറ്റതാണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞിരുന്നത്.

സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പത്തൊന്‍പതുകാരിയായ മകള്‍ അമ്മയെ അച്ഛന്‍ സോണി മര്‍ദ്ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തല ഭിത്തിയില്‍ പിടിച്ചു ഇടിച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് മകള്‍ പരാതിയില്‍ പറയുന്നത്. സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.

സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദ്ദനം. മദ്യപിച്ചു വന്ന് തന്നെയും അമ്മയേയും ഉപദ്രവിച്ചിരുന്നു. അച്ഛന്‍ പലതവണ കത്തിയെടുത്ത് കുത്താന്‍ വന്നിട്ടുണ്ടെന്നും മകള്‍ വെളിപ്പെടുത്തിയിരുന്നു. വീണ്ടും കത്തിയുമായെത്തി അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മകള്‍ പൊലിസില്‍ പരാതി നല്‍കിയത്.