വി.ഡി. സതീശൻ
തിരുവനന്തപുരം ∙ വയനാട്ടില്‍ സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണു കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് ക്രൂരതയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാർഥിയെവരെ യൂണിയന്‍ റൂമിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചു.
പൂക്കോട് സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തു നിന്നുണ്ടായി. കോട്ടയം നഴ്‌സിങ് കോളജിലും റാഗിങ്ങിന് നേതൃത്വം നല്‍കിയത് എസ്എഫ്ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടത്.
പുരോഗമന ചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിങ്ങിലൂടെ ഇവര്‍ 40 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകുന്നത്.ലഹരിമരുന്നിനും മദ്യത്തിനുമുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ വിദ്യാർഥികളെ ആക്രമിക്കുന്നത്. പട്ടിക ജാതി വിദ്യാർഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്. എത്ര കഷ്ടപ്പെട്ടാണ് മാതാപിതാക്കള്‍ കുട്ടികളെ കോളജിലേക്ക് അയയ്ക്കുന്നത്?
കോളജില്‍ ചെന്നാല്‍ കിരാതന്‍മാരുടെ ക്രൂരമായ ആക്രമണത്തിന് കുട്ടികള്‍ വിധേയരാകുന്നു.
