Photo : Screengrab

തിരുവനന്തപുരം : ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേരളത്തിലെ കേസില്‍ ഇ.ഡിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. നാലു ചെന്നൈ കാഞ്ചീപുരം സ്വദേശികളെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നവരെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 10 കേസുകളിലാണ് ഇ.ഡിയുടെ അറസ്റ്റ്. ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തു, ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കുന്നു, മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടി തുടങ്ങിയ കാര്യങ്ങളും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.

പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസന്വേഷണം നടത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കേസിലെ രാജ്യാന്തരകണ്ണികളെന്നു സംശയിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്തത്. കതിരവന്‍ രവിയുടെ അക്കൗണ്ടില്‍ 110 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 105 കോടിയും പോയിരിക്കുന്നത് ബോംബെ ആസ്ഥാനമായ കമ്പനിയിലേയ്ക്കാണ്.. അത്തരത്തില്‍ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയത്.

ചൈനീസ് ആപ്പുകള്‍ വഴി ഇവരുടെ ലോണ്‍ ആപ്പുകള്‍ ആര് ലൗണ്‍ലോഡ് ചെയ്യുന്നുവോ അവരുടെ മൊബൈല്‍ ഡേറ്റ ഫോട്ടോകള്‍ സഹിതം ഇവരുടെ കൈകളിലെത്തുന്നു. പിന്നീട് ഫോണിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാകുന്നു. ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ഇവര്‍ ശേഖരിക്കുന്നു. വ്യക്തിപരമായി ചിത്രങ്ങളും ഇവര്‍ പിന്നീട് ദുരുപയോഗം ചെയ്യുന്നു.

ആദ്യം ചെറിയ തുകകള്‍ നല്‍കി. പിന്നീട് വലിയ തുകകള്‍ നല്‍കുന്നതാണ് ലോണ്‍ ആപ്പിന്റെ രീതി. ലോണ്‍ തുക കൂടുമ്പോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വെച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.

ഇത്തരം ലോണ്‍ ആപ്പ് തട്ടിപ്പുകേസില്‍ രണ്ട് ആത്മഹത്യാകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് ദക്ഷിണേന്ത്യയില്‍ ആകെ നടന്നത് ബെംഗളൂരുവിലെ ഒരു അറസ്റ്റ് മാത്രമാണ്. ഹരിയാനയിലടക്കം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുദിവസത്തെ കസ്റ്റഡിയിലേയ്ക്ക് ഇവരെ നല്‍കിയിരിക്കുന്നത്.