പ്രതീകാത്മക ചിത്രം

പത്തനംതിട്ട : സ്വകാര്യബസ്റ്റാൻഡിൽനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ എസ്.ഐയെ നിലത്തടിച്ച വിദ്യാർഥിയെ അറസ്റ്റ്ചെയ്തു. പ്ലസ് ടു വിദ്യാർഥിയായ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജു (18) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ സ്ത്രീകളെ ശല്യംചെയ്യുന്നതായി സന്ദേശം കിട്ടിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനു സ്ഥലത്ത് എത്തിയത്. കറങ്ങിനടക്കുന്നത് കണ്ട ജിബിനോട് വീട്ടിൽപോകാൻ പറഞ്ഞപ്പോൾ പോലീസിനോട് തട്ടിക്കയറി. സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോൾ ജിബിൻ എസ്.ഐ.യെ ആക്രമിച്ച് നിലത്തടിക്കുകയായിരുന്നു.

തള്ളിത്താഴെയിട്ടശേഷം കമ്പെടുത്ത് തലയ്ക്ക് അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയുംചെയ്തു. കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ.യുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.