പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവ ചത്ത നിലയിൽ
ബത്തേരി ∙ പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ ആമാശയത്തിൽനിന്ന് കമ്മൽ, വസ്ത്രങ്ങളുടെ ഭാഗം, മുടി എന്നിവ കണ്ടെത്തി. ഇവ പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടേതാണെന്നാണ് സൂചന. കടുവയുടെ കഴുത്തിൽ നാലു വലിയ മുറിവുകളുണ്ടായിരുന്നുവെന്നും മരണകാരണം ഈ മുറിവുകളാണെന്നും പോസ്റ്റ്‍മോർട്ടത്തിന് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അറിയിച്ചു.
‘‘നരഭോജി കടുവയുടെ കഴുത്തിലെ വലിയ മുറിവുകൾക്ക് അധികം പഴക്കമില്ല. ഇന്നലെ രാത്രിയിൽ കാട്ടിൽ ഏറ്റുമുട്ടലുണ്ടായതിന്റെ ഭാഗമായാണ് ഈ മുറിവുകളുണ്ടായതെന്നാണ് കരുതുന്നത്. കടുവയുടെ ശരീരത്തിൽ മറ്റു ചെറിയ മുറിവുകളും ഉണ്ടായിരുന്നു. പ്രസവിച്ചിട്ടില്ലാത്ത അഞ്ചു വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ചത്തത്. ചത്ത കടുവ വയനാട് ഡാറ്റാബേസിൽ ഉള്ളതല്ല. കാടിറങ്ങുന്ന കടുവ ആദ്യം കാലികളെയാണ് പിടിക്കുന്നത്. മനുഷ്യനെ നേരിട്ട് ആക്രമിക്കുന്നത് അപൂർവമാണ്. ആന്തരീകാവയവങ്ങളുടെ പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിച്ചു. പഞ്ചാരക്കൊല്ലിയിൽ നിരീക്ഷണം തുടരും.’’ – പ്രമോദ് ജി.കൃഷ്ണൻ പറഞ്ഞു.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്നു തിന്ന കടുവയെ ഇന്നു പുലർച്ചെയാണ് പിലാക്കാവിൽ വീടിനോട് ചേർന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. വെടിവച്ചു കൊല്ലാൻ നീക്കം നടത്തുന്നതിനിടെയാണ് കടുവ ചത്തത്.
