എലപ്പുള്ളി പഞ്ചായത്തിൽ മദ്യക്കമ്പനിക്കായി വാങ്ങിയ സ്ഥലത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കുന്നു

പാലക്കാട് : എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്കായി വാങ്ങിക്കൂട്ടിയ ഭൂമിക്ക് കരമടച്ചത് മദ്യ കമ്പനിയായ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് തന്നെ. 2024-25 വര്‍ഷത്തേക്ക് എലപ്പുള്ളി വില്ലേജില്‍ ഭൂമിയുടെ കരമടച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. എലപ്പുള്ളി വില്ലേജ് ഓഫീസില്‍ ഓഗസ്റ്റ് മാസത്തിലാണ് കമ്പനി കരം അടച്ചിരിക്കുന്നത്. ഒയാസിസ് കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തിലാണ് 24 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒറ്റപ്പാലത്തിനടുപ്പ് പാലപ്പുറം സ്വദേശിയായ എ. ഗോപീകൃഷ്ണന്‍ എന്ന വ്യക്തിയാണ് ഭൂമി വാങ്ങാന്‍ കമ്പനിക്ക് വേണ്ടി ഇടനില നിന്നത്. ഇയാളെയാണ് കമ്പനി ഔദ്യോഗിക പ്രതിനിധിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കരമടച്ചിരിക്കുന്നത്. ഏതാണ്ട് 8,000ത്തോളം രൂപയാണ് കരമായി അടച്ചിരിക്കുന്നത്. 24 ഏക്കറില്‍ ഏതാണ്ട് അഞ്ച് ഏക്കറോളം നെല്ല് കൃഷി ചെയ്യുന്ന സ്ഥലമാണ്. ബാക്കി പുരയിടമാണ്.

നേരത്തെ, എലപ്പുള്ളി മണ്ണുക്കാട്ടെ സ്ഥലം മദ്യക്കമ്പനി വാങ്ങിയത് പേരോ ആവശ്യമോ വെളിപ്പെടുത്താതെയായിരുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലേ പേര് വെളിപ്പെടുത്തൂവെന്നും കമ്പനിപ്രതിനിധിയായ ഗോപീകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതായി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ. അപ്പുക്കുട്ടന്‍ പറഞ്ഞിരുന്നു.

ഇടനിലക്കാര്‍ വഴിയാണ് കമ്പനിയധികൃതര്‍ അപ്പുക്കുട്ടനെയും സുഹൃത്തിനെയും ബന്ധപ്പെടുന്നത്. കൃഷിക്കാരുമായി ബന്ധപ്പെടുന്നയാളെന്ന നിലയ്ക്കാണ് സ്ഥലം വാങ്ങി നല്‍കാമോ എന്നാവശ്യപ്പെട്ട് സമീപിച്ചതെന്നും അപ്പുക്കുട്ടന്‍ വ്യക്തമാക്കി. കര്‍ഷകരില്‍നിന്നുള്‍പ്പെടെ 24 ഏക്കറാണ് ഇവിടെ സ്ഥാപനം വാങ്ങിയിട്ടുള്ളത്. അഞ്ച് കര്‍ഷകരില്‍നിന്നായി 22 ഏക്കര്‍ സ്ഥലം വില്പനയ്ക്ക് ഇടനിലനിന്നു. കര്‍ഷകര്‍ തരിശിട്ടഭൂമിയാണ് സമാഹരിച്ചുനല്‍കിയത്. അവര്‍ക്ക് ചോദിച്ചപണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.