സെയ്ഫ് അലി ഖാൻ | Photo: AFP

മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതി. താരം ഞായറാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. മക്കളായ തൈമൂറും ജേയും ഇന്ന് സെയ്ഫിനെ കാണാന്‍ ആശുപത്രിയിലെത്തി. അമ്മ കരീനയ്‌ക്കൊപ്പമാണ് ഇരുവരും എത്തിയത്. മൂന്നുപേരും ആശുപത്രിക്കുള്ളിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സെയ്ഫിന്റെ സഹോദരി സോഹ അലി ഖാനും ഭര്‍ത്താവ് കുണാല്‍ ഖെമുവും ഇന്ന് താരത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കരീനയും മക്കളും എത്തുന്നതിന് തൊട്ടുമുന്‍പായാണ് സോഹയും കുണാലും എത്തിയത്. സെയ്ഫിന്റെ ആദ്യഭാര്യയിലെ മക്കളായ സാറയും ഇബ്രാഹിമും എല്ലാദിവസവും താരത്തെ കാണാന്‍ എത്തിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അതിക്രമിച്ചുകടന്നയാള്‍ സെയ്ഫിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചത്. നടന്റെ മുംബൈയിലെ ബാന്ദ്രാ വെസ്റ്റിലെ വസതിയിലായിരുന്നു സംഭവം. ആറ് കുത്തേറ്റ സെയ്ഫ് നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. സെയ്ഫിനെ ആക്രമിച്ച സംഭവത്തില്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം എന്നയാള്‍ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരനായ ഇയാള്‍, അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. ബിജോയ് ദാസ് എന്ന കള്ളപ്പേരില്‍ ആയിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.