പിടിയിലായ പ്രതി, സെയ്ഫ് അലി ഖാൻ | Photo: ANI and AP
മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഇയാളുടെ പേര് എന്താണെന്ന് വ്യക്തമായിട്ടില്ല. മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്. യഥാർഥ പേരും പശ്ചാത്തലവും പോലീസ് അന്വേഷിച്ചു വരികയാണ്.
താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢില്‍നിന്ന് ഒരാളെ പോലീസ് പിടികൂടിയിരുന്നു. മുംബൈ പോലീസ് അയച്ച ഫോട്ടോയുമായി സാമ്യമുള്ളതിനെത്തുടര്‍ന്നാണ് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. എന്നാലിയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
