പ്രതീകാത്മക ചിത്രം

ഭോപ്പാല്‍ : പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ ഗഞ്ജബസോദ ടൗണിനടുത്തുള്ള കാലാ പത്തര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്.ഡി.ഒ.പി) മനോജ് മിശ്ര പറഞ്ഞു.

ദിനേശ് അഹിര്‍വാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാം സ്വരൂപ് അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സുഹൃത്തുക്കളാണ്. രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. രാം സ്വരൂപ് പോലീസിന് മുമ്പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.

‘രാം സ്വരൂപും ദിനേശും തമ്മില്‍ 50 രൂപയുടെ ഇടപാടിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. ദിനേശിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ രാം സ്വരൂപ് അയാളെ കല്ലുകള്‍ കൊണ്ട് പലതവണ അടിക്കുകയും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന തുണികൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു.’ -എസ്.ഡി.ഒ.പി. മനോജ് മിശ്ര പറഞ്ഞു.