ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ

കല്‍പ്പറ്റ : വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യംലഭിച്ചു. ബാലകൃഷ്ണനെ കൂടാതെ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ.ഗോപിനാഥന്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് മുന്‍കൂര്‍ ജാമ്യം.

തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.