പ്രതീകാത്മക ചിത്രം

കൊച്ചി : സൈബര്‍ തട്ടിപ്പില്‍ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് 90 ലക്ഷം രൂപ നഷ്ടമായി. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനംചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ. ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബര്‍ നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്‌സാപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികളെന്നാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ പണം തട്ടിയെടുക്കുകയായിരുന്നു.

അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.