മദ്രാസ് ഐ.ഐ.ടി | ഫോട്ടോ: പി.ടി.ഐ

ചെന്നൈ : മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ഐ.ഐ.ടി. കാംപസിന് സമീപമുള്ള ചായക്കടയില്‍ സഹപാഠികള്‍ക്കൊപ്പമെത്തിയ ഗവേഷണവിദ്യാര്‍ഥിനിയെ അപമര്യാദയായി സ്പര്‍ശിച്ച കടയിലെ ജീവനക്കാരന്‍ ശ്രീറാമാണ് (30) പിടിയിലായത്. വിദ്യാര്‍ഥിനിയും സുഹൃത്തുകളും ചായകുടിച്ചുകൊണ്ടിരിക്കെയാണ് അതിക്രമം. ഉടന്‍തന്നെ സഹവിദ്യാര്‍ഥികളും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ശ്രീറാമിനെ തടഞ്ഞുനിര്‍ത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

കോട്ടൂര്‍പുരം പോലീസ് ശ്രീറാമിനെ അറസ്റ്റുചെയ്തു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ക്യാമ്പസ്സിനുപുറത്തുള്ള കടയിലാണ് സംഭവമെന്നും പ്രതിക്ക് ഐ.ഐ.ടി.യുമായി ഒരു ബന്ധവുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഐ.ഐ.ടി.ക്ക് സമീപമുള്ള അണ്ണാസര്‍വകലാശാല കാംപസില്‍ കഴിഞ്ഞമാസം വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികപീഡനമുണ്ടായി.

ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ അവസാനിക്കുന്നതിനുമുന്‍പാണ് ഐ.ഐ.ടി. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമമുണ്ടായത്.