ജമാൽഹുസൈൻ
തൃശ്ശൂര്‍ : അസം സ്വദേശിയായ അഞ്ചുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ആക്രമിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ യുവാവ് കുറ്റക്കാരന്‍. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2023 മാര്‍ച്ച് 30-ന് മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ഇഷ്ടിക കമ്പനിയിലാണ് കൊലപാതകം നടന്നത്. അസമിലെ നഗോണ്‍ തമാലിടുപ് സ്വദേശിയും മുപ്ലിയത്തെ ഇഷ്ടിക ഫാക്ടറിയിലെ ജീവനക്കാരുമായിരുന്ന ബഹാരുള്‍-നജ്മ ഖാത്തൂണ്‍ ദമ്പതിമാരുടെ മകന്‍ നജുറുള്‍ ഇസ്ലാം ആണ് വെട്ടേറ്റ് മരിച്ചത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് പ്രതി ജമാല്‍ഹുസൈന്‍.
ഇഷ്ടികക്കമ്പനിയോട് ചേര്‍ന്നാണു കുടുംബം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്നാണ് ജമാല്‍ഹുസൈന്‍ ഇവിടേക്കെത്തുന്നത്. നാട്ടിലെ സ്വത്തുതര്‍ക്കംമൂലം നജ്മയോടും കുടുംബത്തോടും ഇയാള്‍ക്ക് വൈരമുണ്ടായിരുന്നു. അതു പുറത്തുകാണിക്കാതെ നജ്മയോടും കുടുംബത്തോടുമൊപ്പം രാത്രി അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഏഴിന് ബഹാരുളും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയില്‍ കയറിയ ഉടനെയായിരുന്നു ആക്രമണം.
അടുക്കളയില്‍ ജോലിയിലായിരുന്ന നജ്മയെ ചക്ക വെട്ടാനായി വെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അടുത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന അഞ്ചുവയസ്സുകാരന്‍ നജുറുള്‍ ഇസ്ലാമിനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. ആക്രമണത്തില്‍ നജ്മയുടെ വിരല്‍ അറ്റുപോയി. രണ്ടു കൈയും ഒടിഞ്ഞു. തലയില്‍ മാരകമായി പരിക്കേറ്റു. കുട്ടി വെട്ടേറ്റയുടന്‍ മരിച്ചു.
ഇതിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഫാക്ടറിയിലെ ജോലിക്കാരും മറ്റും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. വരന്തരപ്പിള്ളി പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സി.ഐ. എസ്. ജയകൃഷ്ണന്‍ ആയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.
