പ്രതീകാത്മക ചിത്രം
മീററ്റ് : ചീത്ത കൂട്ടുകെട്ടിനെചൊല്ലി അമ്മയും സഹോദരനും വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 15-കാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. മീററ്റിലെ ഭവന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. മരണത്തിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്ക് ഗരുഡപുരാണം നല്‍കുന്ന ശിക്ഷ എന്തൊക്കെയാണെന്നത് സംബന്ധിച്ച വീഡിയോ ഒമ്പതാംക്ലാസാരുകാരനായ കുട്ടി കണ്ടിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒമ്പതാംക്ലാസുകാരന് എങ്ങനെ തോക്ക് ലഭിച്ചുവെന്നത് സംബന്ധിച്ച് റൂറല്‍ എസ്.പി രാകേഷ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്. ഞായഴാഴ്ചയാണ് ആത്മഹത്യ ചെയ്ത പതിനഞ്ചുകാരന്‍ കുറ്റകൃത്യ സംഘത്തിൽ ഉള്‍പ്പെട്ട മറ്റൊരു കുട്ടിയുമായി സംസാരിക്കുന്നത് വീട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് അമ്മയും സഹോദരനും കുട്ടിയുമായി വഴക്കിടുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു കുട്ടിയുടെ മരണം.
മരണത്തിന് മുമ്പ് ഗരുഡപുരാണ വീഡിയോകള്‍ കുട്ടി ഫോണില്‍ കണ്ടതായും എസ്.പി ചൂണ്ടിക്കാട്ടി. മരണ ശേഷം ഒരാള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് പറയുന്ന പുസ്തകമാണ് ഗരുഡപുരാണം. ഇതിന്റെ നിരവധി വീഡിയോകള്‍ യുട്യൂബുകളിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
