ഡിവൈ.എസ്.പി. യുവതിയെ സ്റ്റേഷനിൽ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം. ഈ സംഭവത്തിലാണ് ആദ്യം കേസെടുത്തത്. Photo Courtesy: instagram.com/theshillongtimes

മൈസൂരു : സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഡിവൈ.എസ്.പി.യുടെപേരില്‍ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്. തുമകൂര്‍ ജില്ലയിലെ മധുഗിരി സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ എന്‍.ബി. രാമചന്ദ്രപ്പ (58) യ്‌ക്കെതിരെയാണ് വീണ്ടും പരാതി.

സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇയാളെ ജനുവരി മൂന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷനിലുമാണ്. ചന്ദ്രപ്പയ്‌ക്കെതിരേ തുമകൂര്‍ സ്വദേശിനിയായ 37-കാരിയാണ് വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

2024 ജനുവരി മൂന്നിന് യുവതി മധുഗിരി സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. ഒരു പ്രാദേശിക നേതാവ് തനിക്ക് വീടു വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഇവരുടെ അന്നത്തെ പരാതി. ഈ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രാമചന്ദ്രപ്പതന്നെ മധുഗിരി സ്റ്റേഷനില്‍ യുവതിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് സ്റ്റേഷനിലെ സ്വകാര്യമുറിയിലെത്തിച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി.

സംഭവം മാസങ്ങളോളം തന്നെ മാനസികമായി വിഷമത്തിലാക്കിയെന്നും ഇതേ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ ധൈര്യം കാണിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ വ്യാഴാഴ്ചയാണ് യുവതി തുമകൂര്‍ എസ്.പി.ക്ക് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ രാമചന്ദ്രപ്പയുടെപേരില്‍ കേസെടുത്തതായി എസ്.പി. കെ.വി. അശോക് അറിയിച്ചു.