അറസ്റ്റിലായ സച്ചിൻ

പാലക്കാട് : മുംബൈ പോലീസ് ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥനില്‍നിന്ന് പണം തട്ടിയ കേസില്‍ കര്‍ണാടക സ്വദേശി റിമാന്‍ഡില്‍. ബീദര്‍ ജില്ലയിലെ നവാദ്ഗിരി സ്വദേശി സച്ചിനെയാണ് (29) പാലക്കാട് സൈബര്‍ പോലീസ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസില്‍ രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.

ടെലികോം അധികൃതരെന്ന വ്യാജേനയാണ് പാലക്കാട് സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന് ആദ്യം ഫോണ്‍ വന്നത്. മുംബൈ പോലീസ് രജിസ്റ്റര്‍ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരുകോടി മുപ്പത്തഞ്ചരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് കേസ് രജിസ്റ്റര്‍ചെയ്തത്. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.ഡി. അനൂപ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസിലുള്‍പ്പെട്ട കോഴിക്കോട് സ്വദേശികളായ ആഷില്‍ (31), സൂരജ് (28) എന്നിവരെ ഒക്ടോബറില്‍ അറസ്റ്റുചെയ്തിരുന്നു. കേസില്‍ 55 ലക്ഷം രൂപ ചെന്നെത്തിയ ബാങ്ക് അക്കൗണ്ട് കൈകാര്യംചെയ്തത് കര്‍ണാടക സ്വദേശി സച്ചിന്‍ ആണെന്ന് കണ്ടെത്തി. വ്യാജ വ്യാപാര സ്ഥാപനത്തിന്റെ പേരിലുണ്ടാക്കിയതായിരുന്നു ഈ അക്കൗണ്ട്. ഫോണ്‍നമ്പറും ബാങ്ക് അക്കൗണ്ടും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

പാലക്കാട് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എ.എസ്. സരിന്റെ നേതൃത്വത്തിലായിരുന്നു തുടര്‍ന്നുള്ള അന്വേഷണം. കര്‍ണാടക-തെലങ്കാന അതിര്‍ത്തിയില്‍വെച്ചാണ് സച്ചിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായും അന്വേഷണം നടത്തിവരികയാണെന്നും സൈബര്‍ പോലീസ് പറഞ്ഞു. എസ്.ഐ.മാരായ ജെ. ജമേഷ്, വി. രാജേഷ്, എ.എസ്.ഐ. എം. മനേഷ്, സി.പി.ഒ. പി.വി. പ്രേംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.