വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റിൽ ശനിയാഴ്ച പുലർച്ചെ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപരിശോധന
പാലക്കാട് : തമിഴ്‌നാട് അതിര്‍ത്തിയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്‌പോസ്റ്റുകളില്‍ വെള്ളിയാഴ്ചരാത്രി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓഫീസുകളില്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ചരാത്രി പതിനൊന്നിന് ആരംഭിച്ച പരിശോധന പുലര്‍ച്ചെ മൂന്നുവരെ നീണ്ടു.
വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം ചെക് പോസ്റ്റുകളിലാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കേരളത്തിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തുന്നെന്ന പരാതികളെത്തുടര്‍ന്ന് എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി.യുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
ചെക്‌പോസ്റ്റ് പരിസരത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷംമാറി കാത്തുനില്‍ക്കുമ്പോഴും വാഹനങ്ങള്‍നിര്‍ത്തി ഡ്രൈവര്‍മാര്‍ ചെക്‌പോസ്റ്റിലെത്തി പണംനല്‍കി മടങ്ങുന്നതായി കണ്ടെത്തി.
ഏറ്റവുംകൂടുതല്‍ വാഹനങ്ങളെത്തുന്ന വാളയാര്‍ ഇന്‍ ചെക്‌പോസ്റ്റില്‍നിന്നുമാത്രം രണ്ട് മണിക്കൂറിലെ ‘കളക്ഷന്‍ തുക’യായി 90,650 രൂപ കണ്ടെടുത്തു. ഇവിടെ ചെക് പോസ്റ്റ് ചുമതലയില്‍ ഒരു ഇന്‍സ്‌പെക്ടറും മൂന്ന് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വാളയാര്‍ ഔട്ട് ചെക്‌പോസ്റ്റില്‍നിന്ന് 29,000 രൂപയാണ് കണ്ടെടുത്തത്.
ഗോവിന്ദാപുരത്തുനിന്ന് 10,140 രൂപയും ഗോപാലപുരത്തുനിന്ന് 15,650 രൂപയും പിടിച്ചെടുത്തു. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍നിന്ന് ലഭിച്ചത് 4,050 രൂപയാണ്. തുടര്‍നടപടികള്‍ക്ക് ശുപാര്‍ശചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
