പ്രതീകാത്മകചിത്രം | Photo: PTI
റായ്പുര്‍ : ഛത്തീസ്ഗഢില്‍ നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബീജാപുര്‍ ജില്ലയിലെ മദ്ദേഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
നക്‌സല്‍വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടതായിരുന്നു സുരക്ഷാസേനയുടെ സംയുക്ത സംഘം. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയവരാണ് സുരക്ഷാസേനാസംഘത്തിലുള്ളത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ഛത്തീസ്ഗഢില്‍ സുരക്ഷാസേന നക്‌സല്‍ വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. ബസ്തര്‍ ജില്ലയില്‍ ജനുവരി നാലാം തീയതി സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് അഞ്ച് നക്‌സലുകളാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ജനുവരി ആറാം തീയതി നക്‌സലുകള്‍ ഡി.ആര്‍.ജി. സംഘത്തിന്റെ വാഹനം ഐ.ഇ.ഡി.വെച്ച് തകര്‍ത്തിരുന്നു. അന്ന് എട്ട് ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡുകൾക്കും ഒരു ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ബീജാപുര്‍ ജില്ലയിലെ കുട്‌റു-ബേദ്‌രെ റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. നക്‌സല്‍ വിരുദ്ധ നടപടിക്കുശേഷം മടങ്ങിയ സംഘമാണ് ആക്രമണത്തിന് ഇരയായത്.
