പ്രതീകാത്മക ചിത്രം

മലപ്പുറം : അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേര്‍ക്കെതിരേയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്തു.

മാനസികവെല്ലുവിളി നേരിടുന്ന 36-കാരിയെ പലതവണകളായി പ്രതികള്‍ ബലാത്സംഗംചെയ്തെന്നാണ് പരാതിയിലെ ആരോപണം. 2023 ഫെബ്രുവരിയില്‍ 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സൗഹൃദം നടിച്ച് ടൂര്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മഞ്ചേരിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിനുശേഷം ഇയാളാണ് മറ്റുള്ളവര്‍ക്ക് യുവതിയെ കൈമാറിയതെന്നും ഇവരും യുവതിയെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിന്റെ കാറില്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി അരീക്കോട്ടെ കുന്നിന്‍മുകളില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നും ഇതിനുശേഷം വയനാട്ടിലെ മാനന്തവാടിയില്‍ ലോഡ്ജ്മുറിയില്‍വെച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ 15 പവന്‍ സ്വര്‍ണം പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്.

അതേസമയം, സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.