പ്രതീകാത്മക ചിത്രം

പത്തനംതിട്ട : പത്തനംതിട്ടയില്‍ ദളിത്‌പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഇലവന്തിട്ട പോലീസ് സ്‌റ്റേഷനിലാണ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരു കേസ് കൂട്ടബലാസ്തംഗത്തിനും രണ്ടാമത്തെ കേസ് വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതിനുമാണ്. ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാള്‍ക്കെതിരെ കാറില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇന്നലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പുലര്‍ച്ചെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. പെണ്‍കുട്ടി നിലവില്‍ പത്തനംതിട്ട വനിതാ സ്റ്റേഷനിലാണ് ഉള്ളത്. കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.

പെണ്‍കുട്ടിയില്‍ നിന്നും ലഭ്യമായ മൊഴിയും യുവാക്കളുടെ പ്രതികരണവും തമ്മില്‍ യോജിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കും. അതിനുശേഷം മാത്രമേ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. അതല്ല, പെണ്‍കുട്ടിയുടേത് ആക്ഷേപം മാത്രമാണ് എന്ന് തെളിഞ്ഞാല്‍ യുവാക്കളെ വിട്ടയയ്ക്കുകയും ചെയ്യും എന്നാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധത്തിനുള്ള സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചേക്കും.

പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചും പ്രതികളെ ചോദ്യംചെയ്യുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിക്കും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ സി.ഡബ്ല്യു.സി.യുടെ പ്രതികരണം മാത്രമാണ് ഔദ്യോഗികമായി ലഭിച്ചിട്ടുള്ളത്. ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യു.സി.യിലേക്ക് എത്തിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.

ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനംനേരിട്ടെന്നാണ് മൊഴി. അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെയുള്ള അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്.