തിരുവനന്തപുരം ∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു സമാപനം. തൃശൂർ ജില്ലയ്ക്കാണ് സ്വര്‍ണക്കപ്പ്. രാവിലെ 11ന് 95 ശതമാനം മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ 995 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. പാലക്കാടാണ് രണ്ടാമത് – 992 പോയിന്റ്. നിലവിലെ ജേതാക്കളായ കണ്ണൂർ 990 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
വൈകുന്നേരം അഞ്ചിനാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി – നിള) സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണു മുഖ്യാതിഥികള്‍. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
