സാം ഓൾട്ട്മാൻ | Photo – AP

വാഷിങ്ടണ്‍ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സാം ഓള്‍ട്ട്മാനെതിരെ സഹോദരി ലൈംഗിക പീഡന പരാതി നല്‍കി. 1997 നും 2006 നും ഇടയില്‍ തന്റെ സഹോദരന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. യുഎസ് ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ അവകാശപ്പെടുന്നു.

സാം ഓള്‍ട്ട്മാന് 12 വയസ്സും തനിക്ക് മൂന്നു വയസ്സും ഉള്ളപ്പോള്‍ ആരംഭിച്ച പീഡനം 11 വയസ്സ് വരെ തുടര്‍ന്നു. ‘ആഴ്ചയില്‍ നിരവധി തവണ’ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. ഓറല്‍ സെക്‌സിലാണ് തുടങ്ങിയത്. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി സാം ഓള്‍ട്ട്മാന്റെ സഹോദരി വ്യക്തമാക്കി.

ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, സാം ഓള്‍ട്ട്മാന്‍ ഒരു പ്രസ്താവനയാണ് ഇറക്കിയത്. മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണള്‍ക്ക് പിന്നിലെന്നാണ് സാം അമ്മയുടെയും മറ്റു സഹോദരങ്ങളുടെയും പേര് ചേര്‍ത്തിട്ടുള്ള പ്രസ്താവനയില്‍ ആരോപിക്കുന്നത്.