മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകും. 70 ബൂത്തുകള്‍ പൂര്‍ണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2020-ല്‍ 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തിലെത്തിയത്. ബി.ജെ.പി.യ്ക്ക് എട്ടുസീറ്റുകള്‍ ലഭിച്ചു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കി. തിരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണെന്നും ഇ.വി.എം. അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മില്‍ ക്രമക്കേട് നടത്താനാകില്ല. ഓരോഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്താറുണ്ട്. ഇ.വി.എം. കമ്മിഷനിങ് മുതല്‍ വോട്ടെണ്ണല്‍ വരെ ഓരോഘട്ടത്തിലും ഇത് സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയകക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.