പി.വി.അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
നിലമ്പൂർ ∙ ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പി.വി.അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു.
നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് അൻവറുള്ളത്. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു. എഫ്ഐആറിൽ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി.
ജയിലിൽനിന്ന് പുറത്തുവന്നതിനു ശേഷം ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് പി.വി.അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പി.വി.അൻവറിന്റെ ഫെയ്സ്ബുക്ക് പേജിൽ പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ‘എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധമായ “വനനിയമ ഭേദഗതി”ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്. അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല’–എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു. ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്നു അറസ്റ്റിനു മുന്നേ അൻവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയെ ആന ചവിട്ടി കൊന്നതിൽ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പൊലീസ് നടപടികളിൽ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻവർ ആരോപിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാനുള്ള നടപടിയിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് അൻവറിനെതിരായ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.
