വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി മൂന്ന് ചരക്കുകപ്പലുകൾ ഒരുമിച്ച് അടുപ്പിച്ചപ്പോൾ

വിഴിഞ്ഞം : കമ്മിഷനിങ്ങിനു തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇതാദ്യമായി മൂന്ന് ചരക്കുകപ്പലുകള്‍ അടുത്തു. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി.) മൂന്ന് ഫീഡര്‍ കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ചത്. ആന്ധ്രപ്രദേശിലെ കാകിനാഡ തുറമുഖത്തുനിന്നെത്തിയ ടൈഗര്‍, ബംഗ്ലാദേശില്‍ നിന്നെത്തിയ സുജിന്‍, സോമിന്‍ എന്നീ കപ്പലുകളാണ് ഞായറാഴ്ച വൈകീട്ടോടെ തുറമുഖത്ത് അടുപ്പിച്ചത്.

കഴിഞ്ഞദിവസം പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ഘട്ടംഘട്ടമായി ടഗ്ഗുകളുടെ സഹായത്തോടെ ബെര്‍ത്തിലടുപ്പിച്ചത്. തുറമുഖത്ത് പൂര്‍ത്തിയായ 800 മീറ്റര്‍ ബെര്‍ത്തിന്റെ 700 മീറ്ററും ഉപയോഗിച്ചാണ് കപ്പലുകളെ അടുപ്പിച്ചതെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഏഴ് ഷിപ്പ് ടു ഷോര്‍ (എസ്.ടി.എസ്.) ക്രെയിനുകളുടെ സഹായത്തോടെ കപ്പലുകളില്‍നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കവും തുടങ്ങി.

തുടര്‍ന്ന് ഇവിടെനിന്ന് കണ്ടെയ്നറുകളും കയറ്റിയാവും ഇവ അതത് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പുറപ്പെടുക. കഴിഞ്ഞ രണ്ടുമാസം മുന്‍പ് രണ്ടു കപ്പലുകളെ ഒരേസമയം അടുപ്പിച്ച് ചരക്കുനീക്കം നടത്തിയിരുന്നു. എം.എസ്.സി.യുടെ ടൈഗര്‍, സുജിന്‍, സോമിന്‍ എന്നീ ഫീഡര്‍ കപ്പലുകളാണ് അടുപ്പിച്ചത്.