സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് .ഷാനവാസ് പതാക ഉയർത്തുന്നു

തിരുവനന്തപുരം : ഇനി അഞ്ചുനാള്‍ തലസ്ഥാന നഗരയിലെ ഭാരതപ്പുഴയിലും നിളയിലും പമ്പയാറിലും അച്ചന്‍കോവിലും കരമനയാറിലുമെല്ലാം കൗമാരകലകള്‍ നിറഞ്ഞൊഴുകും. പുഴകളുടെ പേരുകളിലുള്ള 25 വേദികള്‍ 249 മത്സരങ്ങള്‍ 15000 കുട്ടികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 63 – മത് പതിപ്പിലേക്ക് തിരുവനന്തപുരം എട്ടുവര്‍ഷത്തിന് ശേഷം ആതിഥ്വം വഹിക്കുമ്പോള്‍ പ്രത്യേതകളേറെയുണ്ട്. മേളയുടെ ഭാഗമാവാന്‍ വലിയ ദുരന്തത്തെ അതീജിവിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുണ്ട്, മാത്രമല്ല ചരിത്രത്തിലാദ്യമായി ആദിവാസി ഗോത്രകലകള്‍ മത്സരത്തിനുണ്ട്.

പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.