ഇ.പി. ജയരാജൻ

കൊച്ചി : സി.പി.എം നേതാവ് ഇ.പി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട കേസിൽ DC ബുക്സ് മുൻ പബ്ലിക്കേഷൻസ് വിഭാഗം മാനേജർ എ.വി ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നീക്കം. ശ്രീകുമാറാണ് കേസിലെ ഒന്നാം പ്രതി.

അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോട്ടയം ഈസ്റ്റ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ഇതില്‍ തിങ്കളാഴ്ചയ്ക്കകം ശ്രീകുമാർ മറുപടി നല്‍കണം.

വിവാദത്തെ തുടർന്ന് ശ്രീകുമാറിനെ DC ബുക്സ് ചുമതലകളിൽ നിന്നും നീക്കിയിരുന്നു. ഇ.പി എഴുതിയ കുറിപ്പുകൾ തിരുത്താൻ ഏൽപ്പിച്ച മാധ്യമ പ്രവർത്തകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഇ.പി എഴുതാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചതായാണ് കേസ്.

ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് നേരത്തേ കേസെടുത്തിരുന്നു.

ആത്മകഥാ വിവാദത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കി.

ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്.