ഡോ. ആനന്ദ് നാരായണൻ

ലണ്ടൻ ∙ യുകെയിൽ യുവ മലയാളി ഡോക്ടർ അന്തരിച്ചു. ഗ്രേറ്റർ ലണ്ടനിൽ താമസിച്ചിരുന്ന ഡോ. ആനന്ദ് നാരായണൻ (33) ആണ് മരിച്ചത്. വിദ്യാർഥി വീസയിൽ യുകെയിലെത്തി താത്കാലികമായി കെയററായി ജോലി ചെയ്യുകയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ്. കരൾ രോഗ ബാധിതനായിരുന്നു. രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടൻ കിങ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ ആയിരിക്കെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയിട്ട് ഒന്നരവർഷം മാത്രം ആയിട്ടുള്ളു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയായ ഭാര്യ ഹരിതയും ആയുർവേദ ഡോക്ടർ ആണ്. ആനന്ദിനൊപ്പം യുകെയിൽ വിദ്യാർഥി വീസയിലെത്തിയ ഹരിതയും കെയററായി ജോലി ചെയ്യുകയായിരുന്നു. ഹരിത മൂന്നുമാസം ഗർഭിണിയാണ്. ആനന്ദിന്‍റെ കരളിലും നെഞ്ചിലുമായി അണുബാധ ഉണ്ടാവുകയും പിന്നീട് ഇത് മറ്റ് അവയവങ്ങളിലേക്ക് ബാധിച്ചതുമാണ് മരണത്തിലേക്ക് നയിച്ചത്.

ചികിത്സയിലിരിക്കെ ഒന്നര ആഴ്ച മുമ്പ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആനന്ദിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതിരുന്നതിനാൽ ഇന്നലെ വൈകുന്നേരമാണ് വെന്‍റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിച്ചത്. ഇതറിഞ്ഞ ഉടൻ ഹരിത ബോധരഹിതയാവുകയും കിങ്‌സ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുകയും ചെയ്തു.

തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.ജി നാരായണൻ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. നാട്ടിൽ പ്രായമായ അച്ഛനും ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും വിവാഹിതയായ ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്. ആനന്ദിന്‍റെ വേർപാട് കുടുംബത്തിന് നൽകിയത് തീരാദു:ഖമാണ്. ഇതേ തുടർന്ന് ആനന്ദിന്‍റെ കുടുംബത്തെയും സഹായിക്കുവാൻ വിവിധ മലയാളി കൂട്ടായ്മകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഹരിതയുടെയും ആനന്ദിന്‍റെയും സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഗോ ഫണ്ട് ലിങ്ക് വഴി ഫണ്ട് ശേഖരണം പുരോഗമിക്കുന്നു.

സഹായം നൽകുന്നതിന്: https://gofund.me/c4a93923