മസ്‌കറ്റ് : മത്സ്യത്തൊഴിലാളികളായെത്തി ഒമാനില്‍ പെട്ടുപോയ മലയാളികളെ കെഎംസിസി നാട്ടിലെത്തിച്ചു. കോഴിക്കോട് ബേപ്പൂര്‍, മലപ്പുറം സ്വദേശികളായ അഞ്ച് പേരാണ് തൊഴിലുടമയുടെ അനാസ്ഥ മൂലം ഒമാനിലെ മസീറ ദ്വീപില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്.

കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബാര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന മുക്കുവക്കുടിലില്‍ കഴിഞ്ഞിരുന്ന മദ്ധ്യവയസ്‌കരാണിവര്‍. ഇതില്‍ സൗദിയില്‍ നിന്നും കോവിഡിന് മുന്‍പ് പ്രവാസം അവസാനിപ്പിച്ച് പലചരക്ക് കട തുടങ്ങിയ വ്യക്തി, കട പോലും വിറ്റിട്ടാണ് വിസയ്ക്കുള്ള പണം സ്വരൂപിച്ചതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു.

ചെറിയ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയും മതിയായ ഇന്ധനവും ആഹാരവും പോലും നിഷേധിക്കപ്പെട്ട് ആഴകടലില്‍ അകപ്പെടുകയും ചെയ്ത ഇവരെ കടലില്‍ നിന്നും രക്ഷപെടുത്തിയത് മറ്റു മത്സ്യതൊഴിലാളികളാണ്.

മലയാളിയായ മറ്റൊരു മത്സ്യത്തൊഴിലാളിയും മസീറ ദ്വീപിലെ കെ.എം.സി.സി. പ്രവര്‍ത്തകരുടെയും സഹായത്തോടെ ഇവരെ മസ്‌കറ്റില്‍ എത്തിക്കുകയും റുവി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ താത്ക്കാലിക താമസസ്ഥലമൊരുക്കി, നടപടി ക്രമങ്ങള്‍ക്ക് ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പാസ്‌പോര്‍ട്ടും, താമസരേഖകളും കൈവശമില്ലാത്തതിനാല്‍ നടപടി പൂര്‍ത്തിയാക്കാന്‍ രണ്ടുമാസമെടുത്തു.

ഇന്ത്യന്‍ എംബസിയുടേയും, വിവിധ മന്ത്രാലയങ്ങളുടെയും സഹായത്തോടെ തൊഴിലുടമയെ കണ്ടെത്തുകയും നിയമതടസങ്ങള്‍ നീക്കുന്നതുവരെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പു വരുത്തി കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് മസ്‌കറ്റിലെ റുവി കെ.എം.സി.സി. നേതാക്കള്‍ അറിയിച്ചു.