സ്റ്റോമി ഡാനിയേൽസ്,ഡൊണാൾഡ് ട്രംപ് | Photo: AP,AFP
വാഷിങ്ടണ്‍ : പോൺതാരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവർക്ക് പണം നല്‍കിയെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള കേസില്‍ വിധി ജനുവരി 10-ന്. ജനുവരി 20-ന് യു.എസ്. പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കെയാണ് വിധി വരുന്നത്. കോടതിയില്‍ ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്ന് ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്റ് നിര്‍ദേശിച്ചു.
അതേസമയം, തടവോ പിഴയോ ശിക്ഷയായി നല്‍കില്ലെന്നാണ് വിവരം. കേസില്‍ ട്രംപിനെ ഉപാധികളില്ലാതെ വിട്ടയച്ചേക്കും.
വിജയത്തിനു പിന്നാലെ കേസ് ഒതുക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. പ്രസിഡന്റായിരിക്കെ കേസ് നിലനില്‍ക്കുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകരുടെ വാദം. 2016-ലെ തിരഞ്ഞെടുപ്പുസമയത്ത് സ്റ്റോമിയുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നൽകിയെന്നതാണ് കേസ്. പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമത്വം കാട്ടിയതടക്കം ട്രംപിനെതിരേ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്നായിരുന്നു കോടതിവിധി.
