യുഎസിലെ ന്യൂ ഓർലിയൻസിൽ ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടന്ന സ്ഥലം
ന്യൂഡല്‍ഹി : യുഎസിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആക്രമണത്തെ അപലപിച്ചത്.
‘ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെ, അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ’-മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
അമേരിക്കന്‍ പൗരനും മുന്‍ സൈനികനുമായ ഷംസുദ്ദീന്‍ ജബ്ബാറാണ് വാടകയ്‌ക്കെടുത്ത ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. സംഭവം ഭീകരാക്രമണമാണെന്നാണ് എഫ്.ബി.ഐയുടെ കണ്ടെത്തല്‍. സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ആക്രമി കൊല്ലപ്പെട്ടിരുന്നു.
വിനോദസഞ്ചാരകേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലര്‍ച്ചെ 3.15-നാണ് സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് അക്രമി പിക്ക് അപ്പ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അമിത വേഗതയിലായിരുന്ന ഈ വാഹനം നിരവധി ആളുകളെ ഇടിച്ചിട്ടു. ശേഷം ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐ.ഇ.ഡി. എന്നു സംശയിക്കുന്ന വസ്തു വാഹനത്തില്‍നിന്നു കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് എഫ്.ബി.ഐ നിഗമനം. അക്രമിയെ ഐ.എസ് ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.
