കോടതി ശിക്ഷിച്ച ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവൻ

ചാവക്കാട് : 10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52-കാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 35 മാസം അധികതടവ് അനുഭവിക്കണം. ഒരുമനയൂര്‍ മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ സജീവ (52)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനായി കണ്ടെത്തിയത്.

2023 ഏപ്രിലില്‍ ഇരയായ ആണ്‍കുട്ടിയെയും കൂട്ടുകാരനെയും വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പ്രസീതാ ബാലന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജാണ് ആദ്യം അന്വേഷണം നടത്തിയത്.

ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.