റവന്യൂ മന്ത്രി കെ. രാജന്‍

തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തമുണ്ടായതിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് മുന്നില്‍വെച്ച മൂന്ന് ആവശ്യങ്ങളിലൊന്ന് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് തീരുമാനമെടുത്തുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കേന്ദ്രം തീരുമാനമെടുക്കാന്‍ ഏറെ വൈകിയെന്നും മന്ത്രി പറഞ്ഞു.

“കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നുമാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. അതും 153 ദിവസം പിന്നിട്ടതിന് ശേഷമാണ് തീരുമാനമുണ്ടായത്. ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്. തീരുമാനമെടുക്കാന്‍ എന്താണ് ഇത്ര വൈകുന്നത് എന്ന് മനസ്സിലാവുന്നില്ല.

കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്ന് മേപ്പാടി ദുരന്തത്തെ ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ ഡിസാസ്റ്റര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ്. നിലവിലുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാനും പുതിയതായി കടമെടുക്കാന്‍ അവസരം നല്‍കുന്നതുമാണ് ഇതിലൂടെ സാധ്യമാവുക. കേരള ബാങ്ക് ദുരന്തമുണ്ടായ മേഖലയിലെ എല്ലാ കടങ്ങളും എഴുതിത്തള്ളിക്കൊണ്ട് ഒരു മാതൃക കാണിച്ചിരുന്നു. ഇതിലൊന്നും തീരുമാനമില്ല”.

ദുരന്തത്തിലുണ്ടായ ഭീമമായ നഷ്ടം കാണിച്ചുകൊണ്ട് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങള്‍ക്ക് അതീതമായി അഡീഷണല്‍ സഹായമായി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ ഒരക്ഷരവും കേന്ദ്രം മിണ്ടിയിട്ടില്ല. സഹായത്തിനുവേണ്ടി 154 ദിവസത്തിനിടയില്‍ എല്ലാ ശ്രമങ്ങളും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ഫലമൊന്നുമുണ്ടായില്ല. 2221 കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരു സഹായ ആവശ്യവും കേന്ദ്രത്തിന് മുന്നില്‍വെച്ചിട്ടുണ്ട്. അതിലും തീരുമാനമായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.