കവർച്ചസംഘം വാതിൽ കുത്തിത്തുറന്ന നിലയിൽ, കിടപ്പുമുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ

കണ്ണൂർ : പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപം ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രി വീട് പൂട്ടി കുടുംബ സുഹൃത്തിന്റെ ചെറുകുന്നിലെ വീട്ടിൽ വിവാഹത്തിന് പോയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലോടെ നജീർ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. വീടിന്റെ മുൻഭാഗത്തുള്ള വാതിൽ ഇരുമ്പുപാര ഉപയോഗിച്ചാണ് കുത്തിത്തുറന്നത്.

വാതിൽ പാളികളിൽ 18 ഇടത്ത്‌ ഇരുമ്പുപാര കൊണ്ട് കുത്തിയിളക്കിയിട്ടുണ്ട്. അകത്ത്‌ കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. ഇരുനിലവീടിന്റെ മൂന്ന് കിടപ്പുമുറികളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

വ്യാഴാഴ്ചയാണ് നജീർ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്തുനിന്ന്‌ നാട്ടിലെത്തിയത്. ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ‌സ്ഥലത്തെത്തി. കവർച്ച നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘമെന്ന് നിഗമനം.

കവർച്ച നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണെന്ന് പോലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രി ബൈക്കിൽ രണ്ടുപേർ വീടിന്റെ സമീപത്തേക്ക് എത്തുന്നത്‌ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന്‌ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ വിരലടയാളവും ലഭിച്ചതായി ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

വീട്ടുകാർ വീട് പൂട്ടിപ്പോയത് കൃത്യമായി അറിയുന്നവരാകാം കവർച്ചയ്ക്ക് പിന്നിലെന്നും പോലീസ് കരുതുന്നുണ്ട്. എ.സി.പി. ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്‌കരിച്ചാണ് കേസന്വേഷണം നടത്തുന്നത്.