കോന്നിയിൽ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും തോരണങ്ങളും

കോന്നി : സിപിഎം പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന് ഇരുവശമുള്ള നടപാത കൈയേറി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചു. ഡിസംബര്‍ 28മുതല്‍ കോന്നിയില്‍ വെച്ച് നാലുദിവസത്തെ ജില്ലാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ വിവാദം.

മൂന്ന് കിലോമിറ്ററോളം പാതയുടെ ഇരുവശവും കൈയേറി കൊണ്ട് കൊടിതോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടകരമായ തരത്തിലാണ് ഈ ബോര്‍ഡുകളെല്ലാം നില്‍ക്കുന്നത്. ചില ബോര്‍ഡുകള്‍ റോഡിലേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. പല ബോര്‍ഡുകളും ഉറപ്പിക്കാത്തതിനാല്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. രണ്ടാഴ്ച്ച മുന്‍പ് തന്നെ ഈ റോഡ് കൈയേറി തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

വിവാദമായതോടെ കോന്നി ജില്ലാ പഞ്ചായത്ത് ചില ബോര്‍ഡുകള്‍ എടുത്ത് മാറ്റിയെങ്കിലും രാത്രിയോടെ പ്രവര്‍ത്തകര്‍ വീണ്ടും പുന:സ്ഥാപിച്ചു. കോന്നി-മൂവാറ്റുപുഴ പ്രധാനപാതയാണിത്. ശബരിമല കാലമായതിനാല്‍ റോഡില്‍ തിരക്കേറിയിരിക്കുകയാണ്. സിപിഎം ജില്ലാനേതൃത്വത്തിന്‌ ഇത് മാറ്റണമെന്ന നിര്‍ദേശം അധികൃതരില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാനേതൃത്ത്വം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. 28,29,30 തീയതികളിലാണ് സമ്മേളനം.

നിരത്തിലോ പാതയോരത്തോ അനധികൃത ബോര്‍ഡ് കണ്ടാല്‍ പിഴചുമത്തണമെന്നും ഇല്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. അനധികൃതമായി ബോര്‍ഡും കൊടികളും വെക്കുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇടണം. വീഴ്ചവരുത്തിയാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.