‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ (Photo: X/@PTI_NewsAlerts)

ന്യൂഡൽഹി ∙ ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. ബിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനാ സിദ്ധാന്തത്തിനെതിരായ ആക്രമണമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ബിൽ സഭയുടെ നിയമനിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി ധര്ഡമേന്ദ്ര യാദവ് ആരോപിച്ചു.

പാർലമെന്റ് ശീതകാല സമ്മേളനം അവസാനവാരത്തിലേക്ക്. നവംബർ 25ന് തുടങ്ങിയ സമ്മേളനം ഈ മാസം 20ന് അവസാനിക്കും. ബിൽ അവതരിപ്പിച്ചതിനു ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടും. ‘ഒരു രാജ്യം, ഒന്നിച്ചു തിരഞ്ഞെടുപ്പ്’ എന്ന എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയം സംബന്ധിച്ച് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ചിലാണു റിപ്പോർട്ട് നൽകിയത്.

സഭയിലുണ്ടാകണമെന്നു ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ് നൽകിയിരുന്നു. ലോക്സഭയുടെ പൂർണകാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കുന്ന തരത്തിലാണ് ബില്ലുകൾ. 5 വർഷത്തെ പൂർണകാലാവധിക്കു മുൻപ് ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യമുണ്ടായാൽ അവശേഷിക്കുന്ന കാലയളവിനെ പൂർത്തിയാകാത്ത കാലാവധിയായി കണക്കാക്കും. തുടർന്നു നടക്കുന്നത് ഇടക്കാല തിരഞ്ഞെടുപ്പ്. അതിലൂടെ രൂപപ്പെടുന്ന ലോക്സഭയ്ക്കു ബാക്കി സമയത്തേക്കു മാത്രമാവും കാലാവധി. നിയമസഭകളുടെ കാര്യത്തിലും ഇതേ രീതി പാലിക്കും.