അമ്മു സജീവ്

പത്തനംതിട്ട ∙ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസിൽ പ്രതികളായ മൂന്നു വിദ്യാർഥിനികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീപാസിനു കീഴിലെ സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയത്. പകരം, സീതത്തോട് കോളജ് പ്രിന്‍സിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു മാറ്റി നിയമിച്ചു.

പ്രതികളായ മൂന്ന് വിദ്യാർഥിനികളും കേസിൽ ജാമ്യത്തിലാണ്. അതേസമയം, ചുട്ടിപ്പാറ നഴ്സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെ അമ്മുവിന്‍റെ അച്ഛൻ സജീവ് പൊലീസിൽ പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്നു പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാർഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്നാണു പരാതിയിൽ പറയുന്നത്.

പ്രതികളായ വിദ്യാർഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി, കൗണ്‍സിലിങ് എന്ന പേരിൽ സജി രണ്ടു മണിക്കൂറിലേറെ കുറ്റവിചാരണ നടത്തിയെന്നും അതിനു ശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചതെന്നും പരാതിയിൽ പറയുന്നു.