സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം

തൃശ്ശൂര്‍ : തൃശ്ശൂരില്‍ പോലീസും ഒരുവിഭാഗം നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ കൈ തല്ലിയൊടിച്ചതായി പരാതി. ഇരവിമംഗലം ഷഷ്ഠിക്കിടെയായിരുന്നു ആക്രമണം.

എസ്.എഫ്.ഐ. മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ അനന്തുവാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലാലുവിനടക്കം മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.

ഷഷ്ഠിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് അനന്തുവിനെതിരേ നടപടിയെടുത്തിരുന്നു. ക്ഷേത്രത്തിനടുത്ത് തന്നെ ഉള്ള കണ്‍ട്രോള്‍ റൂമിലേക്ക് അനന്തുവിനെ മാറ്റി. എന്നാല്‍ ഇയാളെ ഇവിടെ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേയും വാര്‍ഡ് മെമ്പറുടേയും നേതൃത്വത്തിലുള്ള സംഘം പോലീസിനു നേരെ തിരിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്ക് കാപ്പാ കേസ് പ്രതിയുടെ കുത്തേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പോലീസിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.