പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത : പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19-കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് സംഭവം. മഹിഷ്മാരി ഗ്രാമത്തില്‍ ഒക്ടോബര്‍ അഞ്ചാം തീയതിയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതി മൊസ്തകിന്‍ സര്‍ദാര്‍ പിടിയിലായി.

ഒരുമാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും വിചാരണ 31 ദിവസത്തിനകം പൂര്‍ത്തിയാക്കുകയും ചെയ്തു. വിചാരണയും ശിക്ഷാവിധി പ്രഖ്യാപനവും അതിവേഗം നടന്നതിനെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിനന്ദിച്ചു.

സംഭവദിവസം ട്യൂഷനു പോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. വീട്ടിലെത്തിക്കാമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്താണ് പ്രതി, കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ചോദ്യം ചെയ്തതിന് പിന്നാലെ താന്‍ കുറ്റം ചെയ്‌തെന്ന് സമ്മതിച്ച സര്‍ദാര്‍, പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് വ്യക്തമായിരുന്നു. സംഭവം മഹിഷ്മാരിയില്‍ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ചെയ്തിരുന്നു.