പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിസിറ്റി ബില്ലിലെ ഫിക്‌സഡ് ചാര്‍ജില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവര്‍ധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബര്‍ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.