ബി. ഗോപാലകൃഷ്ണൻ, ജി. സുധാകരൻ
തൃശ്ശൂര്‍ : മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരനെ പുകഴ്ത്തി ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍. സുധാകരന്‍ സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി, രാജ്യദ്രോഹികളുടെ കരാളഹസ്തത്തിലാണ് എന്ന ബി.ജെ.പിയുടെ കാഴ്ചപ്പാടിനെ ജി. സുധാകരന്‍ അംഗീകരിക്കുന്നുണ്ട് എന്നാണ് മനസ്സിലായതെന്നും സുധാകരന് ഒരു കാരണവശാലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരനുമായുള്ള കൂടിക്കാഴ്ച തന്നെ സംബന്ധിച്ചും വലിയ കാര്യമായിരുന്നു. കാരണം ഇത്ര ലാളിത്യത്തോടെ ഇത്രയും സ്‌നേഹവും ബഹുമാനവും ആദരവും തന്ന് ഒരു കപ്പ് ചായയും കുടിച്ചാണ് ഞങ്ങള്‍ ആ വീട്ടില്‍നിന്ന് ഇറങ്ങുന്നത്. ആശയംകൊണ്ട്, അതായത് ജമാ അത്തെ ഇസ്ലാമി അടക്കം പോപ്പുലര്‍ ഫ്രണ്ട് അടക്കം ഈ രാജ്യത്തെ രാജ്യദ്രോഹികള്‍ രാജ്യത്തിന് അപകടകരമാണ് എന്ന കാഴ്ചപ്പാട് സുധാകരന് ശക്തമായുണ്ടെന്ന് വ്യക്തമാണ്. പാലക്കാട് സമ്മേളനത്തില്‍ പിണറായി വിജയന്‍ ഉയര്‍ത്തിയ ജമാ അത്തെ ഇസ്‌ലാമിക്കെതിരായ വാക്കുകള്‍ വാസ്തവത്തില്‍ ബി.ജെ.പിയുടെ വാക്കുകളും വചനങ്ങളുമാണ്. പിണറായി വിജയന്‍ ഇക്കാര്യം പറയുന്നതിന് മുന്‍പ് ഇക്കാര്യം സുധാകരന്‍ മൗനംകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ജി. സുധാകരനുമായുള്ള കൂടിക്കാഴ്ച വളരെ പോസിറ്റീവ് ആയിരുന്നു. വളരെ പ്രതീകാത്മകമായിരുന്നു, ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഞായറാഴ്ച സുധാകരനെ കണ്ടതിനേക്കുറിച്ചും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാന്‍ കഴിയില്ല. കോണ്‍ഗ്രസ് രാജ്യദ്രോഹികളുടെ അടിമകളായി, രാജ്യദ്രോഹികളുടെ വോട്ട് മേടിച്ച് രാജ്യദ്രോഹികള്‍ക്കൊപ്പമണ് സഞ്ചരിക്കുന്നത്. സുധാകരന്‍ പാര്‍ട്ടി വിടുമോ ഇല്ലയോ എന്ന് അറിയില്ല. കോണ്‍ഗ്രസ്, പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്‌ലാമിയുടെയും കൂടെയാണ്. സുധാകരന് അവിടേക്ക് ഒരു കാരണവശാലും പോകാന്‍ കഴിയില്ല, ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ജി. സുധാകരന്‍ സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴ ബി.ജെ.പി. ജില്ല പ്രസിഡന്റ് ഗോപനും താനും അനുവാദം വാങ്ങിയാണ് ബി.ജെ.പി തത്വചിന്തയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ‘ഏകാത്മ മാനവ ദര്‍ശനം’ നല്‍കാന്‍ സുധാകരനെ കാണാന്‍പോയത്. പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിച്ച്, അഴിമതി ഇല്ലാത്ത സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ച് മടങ്ങി. ആലപ്പുഴ ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ഞങ്ങള്‍ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. അദ്ദേഹം മറുപടി മൗനത്തിലൊതുക്കി. മൗനം സമ്മതമാണങ്കില്‍ ആശയപരമായ കാഴ്ചപ്പാടില്‍ അദ്ദേഹം പാതി ബി.ജെ.പിയോടൊപ്പമാണ്.
ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ലാളിത്യവുമായിരുന്നു. കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന സത്യസന്ധനായ കമ്യൂണിസ്റ്റ് സഖാവാണ് ജി. സുധാകരന്‍. അദ്ദേഹം ബി.ജെ.പിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷെ, ഇന്ന് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സി.പി.എമ്മിലെ നുഴഞ്ഞുകയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി, ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ജി. സുധാകരന്‍ അടക്കമുള്ളവരോട് സി.പി.എം. നേതൃത്വം കാണിക്കുന്ന പരിഹാസ്യമായ അവഗണന ക്രൂരതയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാണിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ തനിക്കും അവകാശമുണ്ട്. നിസ്വാര്‍ത്ഥനും അഴിമതി ഇല്ലാത്ത പൊതുപ്രവര്‍ത്തകനമായ ജി.സുധാകരനെ സി.പി.എമ്മിന് വേണ്ടങ്കിലും കേരളത്തിന് ആവശ്യമുണ്ട്. ബി.ജെ.പി. ഉയര്‍ത്തിയ ചില ആശയങ്ങളെ അദ്ദേഹം മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. വിനയവും ലാളിത്യവും സത്യസന്ധതയും നിറഞ്ഞ വ്യക്തിത്വമാണ് ജി. സുധാകരന്‍ എന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
