പ്രതീകാത്മക ചിത്രം

മുംബൈ : ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ മുംബൈ സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശികളായ പി.എസ്. അന്‍വര്‍ഷാദ് (44), കെ.കെ. അമിര്‍ഷാദ് (28), സി. മൊഹ്സിന്‍ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു.

വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അന്‍വര്‍ഷാദിന്റേയും അമിര്‍ഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും പിന്നീട് ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റുകയും ആയിരുന്നു.

ഓഗസ്റ്റ് 31-നാണ് തട്ടിപ്പുകാരില്‍നിന്ന് ഫോണ്‍ വന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പരാതിക്കാരന്റെ പേരിലുള്ള പാഴ്സല്‍ കസ്റ്റംസ് തടഞ്ഞുവെച്ചതായിട്ടും ഇതില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്.

താന്‍ പാഴ്സലൊന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. എന്നാല്‍, പരാതിക്കാരന്റെ കെ.വൈ.സി. വിവരങ്ങളാണ് ഓര്‍ഡറിന് ഉപയോഗിച്ചിട്ടുള്ളതെന്ന് വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹി സൈബര്‍ പോലീസില്‍ നിന്നെന്ന് പറഞ്ഞും ഒരാളുടെ വീഡിയോകോളും വന്നു. കോളര്‍ ഐ.ഡി. യില്‍ ഡല്‍ഹി പോലീസിന്റെ ലോഗോയും യൂണിഫോമും പ്രദര്‍ശിപ്പിച്ചിരുന്നു. കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും ഇയാള്‍ അറിയിച്ചു.

കുറച്ച് വ്യാജരേഖകളും അയച്ചു കൊടുത്തു. കള്ളപ്പണമിടപാടിനും മയക്കുമരുന്ന് കടത്തിനും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ബാങ്കിങ് ഇടപാടുകള്‍ പരിശോധിക്കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുകയും നിക്ഷേപങ്ങള്‍ ഇതിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയുംചെയ്തു. പണം നഷ്ടമായതിനുശേഷമാണ് തട്ടിപ്പാണെന്ന് പരാതിക്കാരന്‍ മനസിലാക്കിയത്. തുടര്‍ന്ന് സൈബര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.