ഇമ്രാൻ പട്ടേൽ, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇമ്രാൻ ഗ്രൗണ്ടിൽ‌നിന്ന് മടങ്ങുന്നു. Photo: X@Dee

പുണെ ∙ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട 35 വയസ്സുകാരൻ ഇമ്രാൻ പട്ടേലാണു കുഴഞ്ഞുവീണു മരിച്ചത്. പുണെയിലെ ഗർവാരെ സ്റ്റേ‍ഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണു സംഭവം. ബാറ്റിങ് അവസാനിപ്പിച്ച് ഡഗ് ഔട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഇമ്രാൻ ഹൃദയാഘാതം കാരണം കുഴഞ്ഞുവീഴുകയായിരുന്നു.

മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരം ഗ്രൗണ്ടിൽനിന്നു മടങ്ങിപ്പോകുന്നതും, കുഴഞ്ഞു വീണപ്പോള്‍ മറ്റുള്ളവർ ഡഗ്ഔട്ടിലേക്ക് ഓടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാൻ പട്ടേലിന്റെ ജീവൻ ക്ഷിക്കാനായില്ല.

ഓൾറൗണ്ടറായി ടൂർണമെന്റിൽ തകർപ്പൻ‌ പ്രകടനം നടത്തിയിരുന്ന ഇമ്രാന്‍ പട്ടേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘‘അദ്ദേഹം മികച്ച ഫിറ്റ്നസ് ഉള്ള താരമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടലിലാണു ഞങ്ങൾ.’’– ഇമ്രാന്റെ കൂടെ ഗ്രൗണ്ടിലുണ്ടായിരുന്ന നസീര്‍ ഖാന്‍ പ്രതികരിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ ഇമ്രാന്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും നടത്തുന്നുണ്ട്.