ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചു തയ്യാറാക്കിയ റിപ്പോർട്ട് ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയപ്പോൾ(ഫയൽ ചിത്രം)

ന്യൂഡൽഹി ∙ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയെ അറിയിച്ചു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍, സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും നടി ഹർജിയിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിർമാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയ ഒരു അതിജീവിതയുടെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി.വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.